തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷൻ, മെട്രോ സ്റ്റേഷൻ എന്നീ സൗകര്യങ്ങൾ സംയോജിപ്പിച്ച് ആധുനിക ബസ് ടെർമിനൽ സ്ഥാപിക്കുന്നതിന് 100 കോടി രൂപ വകയിരുത്തി തൃപ്പൂണിത്തുറ നഗരസഭാ ബജറ്റ്.
എസ്എൻ ജംഗ്ഷൻ-ഹിൽപാലസ് റോഡ് 22 മീറ്ററാക്കി വീതി കൂട്ടുന്നതിന് 10കോടിയും താലൂക്കാശുപത്രി-സ്റ്റാച്ച്യു, പൂർണത്രയീശക്ഷേത്രം-കിഴക്കേക്കോട്ട, സ്റ്റാച്ച്യു-ചക്കംകുളങ്ങര റോഡ് നവീകരിക്കുന്നതിന് 1.50 കോടിയും ബസ് സ്റ്റാൻഡ് നവീകരണത്തിന് ഒരു കോടിയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.
102,91,92,732 രൂപ വരവും 70,87,99,600 രൂപ ചെലവും 32,03,93,132 രൂപ നീക്കിയിരിപ്പുമുള്ള ബജറ്റാണ് നഗരസഭാ വൈസ് ചെയർപേഴ്സൺ രാധിക വർമ അവതരിപ്പിച്ചത്.
സമഗ്ര മാസ്റ്റർ പ്ലാനിന് 50 ലക്ഷം
തൃപ്പൂണിത്തുറയെ മെട്രോ നഗരമായി ഉയർത്താനുള്ള സമഗ്ര മാസ്റ്റർ പ്ലാനിനായി 50 ലക്ഷം, വഴി വിളക്കുകൾഎൽഇഡി ലൈറ്റുകളാക്കാൻ 2.65 കോടി, നഗരസഭയിലെ സൗരോർജ പാനലുകൾക്കായി ഒരു കോടി, എംസിഎഫിന് രണ്ട് കോടി, മൊബൈൽ സെപ്റ്റേജ് യൂണിറ്റിന് 1.50 കോടി, ഓപ്പൺ തീയേറ്ററും പാർക്കിനുമായി മൂന്ന് കോടി, കല്ലുവച്ചകാട് വിനോദ കേന്ദ്രമാക്കുന്നതിന് ഒരു കോടിയും വകയിരുത്തിയിട്ടുണ്ട്.
നഗരത്തിൽ അടൽ കാന്റീനും, ഫീഡർ ബസും
നഗരത്തിൽ രണ്ട് ഇടങ്ങളിൽ പ്രഭാത ഭക്ഷണവും ഉച്ചയൂണും ലഭിക്കുന്ന അടൽ കാന്റീനും റെയിൽവേ സ്റ്റേഷനിൽനിന്നും നഗരം ചുറ്റുന്ന ഫീഡർ ബസുകളും ബജറ്റിൽ വിഭാവനം ചെയ്യുന്നുണ്ട്.
ബജറ്റിൽ പൊരുത്തക്കേടെന്ന് ആക്ഷേപം
തൃപ്പൂണിത്തുറ നഗരസഭാ ബജറ്റിലെ കണക്കുകൾ തമ്മിൽ പൊരുത്തക്കേടെന്ന് ആക്ഷേപം. 100 കോടി രൂപയുടെ ബസ് ടെർമിനൽ പദ്ധതിയും എസ്എൻ ജംഗ്ഷൻ ഹിൽപാലസ് റോഡിന് 10 കോടിയും പ്രഖ്യാപിച്ച ബജറ്റിൽ ആകെ ചെലവായി കാണിച്ചിരിക്കുന്നത് വെറും 70 കോടി 87 ലക്ഷം മാത്രം. വകയിരുത്തിയ തുകയേക്കാൾ കുറഞ്ഞ തുക ആകെ ചെലവായി രേഖപ്പെടുത്തിയതിലെ പൊരുത്തക്കേട് രാഷ്ട്രീയ തർക്കങ്ങൾക്ക് വഴി തുറക്കുകയാണ്. ബസ് ടെർമിനലിനായി വകയിരുത്തിയ 100 കോടി രൂപ വായ്പ വഴി കണ്ടെത്താനാണ് ഉദ്ദേശിക്കുന്നതെന്നും വായ്പയെടുക്കുന്ന തുകയായതിനാൽ അത് കണക്കുകളിൽ ഉൾപ്പെടുത്തേണ്ടതില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. എന്നാൽ വായ്പയെടുത്താലും അത് ബജറ്റിൽ കൃത്യമായി രേഖപ്പെടുത്തണമെന്നതാണ് പ്രതിപക്ഷാംഗങ്ങളുടെ വാദം.